Mark 4

വിത്തുവിതക്കാരന്റെ ഉപമ.

1അവൻ പിന്നെയും കടല്ക്കരെവച്ച് ഉപദേശിക്കുവാൻ തുടങ്ങി. അപ്പോൾ ഏറ്റവും വലിയ പുരുഷാരം അവന്റെ അടുക്കൽ വന്നു കൂടുകകൊണ്ട് അവൻ ഒരു പടകിൽ കയറി; പടക് കടലിലേക്ക് നീക്കി അതിൽ ഇരുന്നു; പുരുഷാരം ഒക്കെയും കടലരികെ കരയിൽ ആയിരുന്നു. 2അവൻ ഉപമകളാൽ അവരെ പലതും ഉപദേശിച്ചു, ഉപദേശിക്കുമ്പോൾ അവരോട് പറഞ്ഞത്:

3“കേൾക്കുവിൻ; വിതയ്ക്കുന്നവൻ വിതയ്ക്കുവാൻ പുറപ്പെട്ടു. 4വിതയ്ക്കുമ്പോൾ ചില വിത്തുകൾ വഴിയിൽ വീണു; പറവകൾ വന്നു അത് തിന്നുകളഞ്ഞു. 5മറ്റു ചില വിത്തുകൾ പാറസ്ഥലത്ത് ഏറെ മണ്ണില്ലാത്തേടത്തു വീണു; മണ്ണിന് താഴ്ച ഇല്ലായ്കയാൽ ക്ഷണത്തിൽ മുളച്ചുപൊങ്ങി.

6സൂര്യൻ ഉദിച്ചപ്പോൾ ചൂട് തട്ടി, വേരില്ലായ്കകൊണ്ട് ഉണങ്ങിപ്പോയി. 7മറ്റു ചില വിത്തുകൾ മുൾച്ചെടികൾക്കിടയിൽ വീണു; മുൾച്ചെടി വളർന്ന് അതിനെ ഞെരുക്കിക്കളഞ്ഞു; അത് വിളഞ്ഞതുമില്ല.

8മറ്റു ചില വിത്തുകൾ നല്ല മണ്ണിൽ വീണു മുളച്ചു വളർന്ന് ഫലം കൊടുത്തു; ആ വിത്തുകളിൽ ചിലത് മുപ്പതും ചിലത് അറുപതും ചിലത് നൂറും മേനിയും വിളഞ്ഞു. 9കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ” എന്നും അവൻ പറഞ്ഞു.

10അനന്തരം യേശു തനിച്ചിരിക്കുമ്പോൾ അവനോടുകൂടെയുള്ളവർ പന്തിരുവരുമായി ആ ഉപമകളെക്കുറിച്ച് ചോദിച്ചു. 11അവരോട് അവൻ പറഞ്ഞത്: “ദൈവരാജ്യത്തിന്റെ മർമ്മം നിങ്ങൾക്ക് നല്കപ്പെട്ടിരിക്കുന്നു; പുറത്തുള്ളവർക്കോ സകലവും ഉപമകളാൽ ലഭിക്കുന്നു. 12അവർ മനം തിരിയാതെയും അവരോട് ക്ഷമിക്കാതെയും ഇരിക്കത്തക്കവണ്ണം അവർ കണ്ടിട്ടും അറിയാതിരിക്കുവാനും കേട്ടിട്ടും ഗ്രഹിക്കാതിരിപ്പാനും ഇട വരും.”

13പിന്നെ അവൻ അവരോട് പറഞ്ഞത്: “ഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകൾ ഒക്കെയും എങ്ങനെ ഗ്രഹിക്കും? 14വിതയ്ക്കുന്നവൻ വചനം വിതയ്ക്കുന്നു. 15വചനം വിതച്ചിട്ട് വഴിയരികെ വീണത്, കേട്ട ഉടനെ സാത്താൻ വന്നു ഹൃദയങ്ങളിൽ വിതയ്ക്കപ്പെട്ട വചനം എടുത്തുകളയുന്നതാകുന്നു.

16പാറസ്ഥലത്ത് വിതച്ചത്; വചനം കേട്ട ഉടനെ സന്തോഷത്തോടെ കൈക്കൊള്ളുന്നവർ; 17എങ്കിലും അവർ ഉള്ളിൽ വേരില്ലാത്തതിനാൽ അല്പസമയത്തേക്ക് മാത്രം നിലനിൽക്കുന്നു. പിന്നീട് വചനം നിമിത്തം ഉപദ്രവമോ പീഢയോ ഉണ്ടായാൽ ക്ഷണത്തിൽ ഇടറിപ്പോകുന്നവരാകുന്നു.

18മുള്ളിനിടയിൽ വിതയ്ക്കപ്പെട്ടതോ; വചനം കേട്ടിട്ട് 19ഇഹലോകത്തിന്റെ ചിന്തകളും ധനത്തിന്റെ വഞ്ചനയും മറ്റു വസ്തുക്കൾക്കായുള്ള മോഹങ്ങളും അകത്ത് കടന്ന്, വചനത്തെ ഞെരുക്കി നിഷ്ഫലമാക്കി തീർക്കുന്നതാകുന്നു. 20നല്ല മണ്ണിൽ വിതയ്ക്കപ്പെട്ടതോ വചനം കേൾക്കുകയും അംഗീകരിക്കുകയും ചെയ്യുന്നവർ തന്നേ; അവർ മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.”

വെളിച്ചം മറച്ചുവെക്കുവാനുള്ളതല്ല.

21പിന്നെ അവൻ അവരോട് പറഞ്ഞത്: “നിങ്ങൾ വീട്ടിലേക്ക് വിളക്കു കൊണ്ടുവരുന്നത് പറയിൻ കീഴിലോ കട്ടില്ക്കീഴിലോ വെയ്ക്കുവാനാണോ? നിങ്ങൾ അത് കൊണ്ടുവന്ന് വിളക്കുതണ്ടിന്മേലല്ലേ വെയ്ക്കുന്നത്? 22വെളിപ്പെടുവാനുള്ളതല്ലാതെ ഗൂഢമായത് ഒന്നും ഇല്ല; വെളിച്ചത്തു വരുവാനുള്ളതല്ലാതെ മറവായതു ഒന്നും ഇല്ല. 23കേൾക്കുവാൻ ചെവി ഉള്ളവൻ കേൾക്കട്ടെ.

24നിങ്ങൾ കേൾക്കുന്നതെന്ത് എന്നു സൂക്ഷിച്ച് കൊൾവിൻ; നിങ്ങൾ അളക്കുന്ന അളവുകൊണ്ട് നിങ്ങൾക്കും അളന്നുകിട്ടും; അധികമായും കിട്ടും. 25എന്തുകൊണ്ടെന്നാൽ ഉള്ളവന് കൊടുക്കും; ഇല്ലാത്തവനോടോ ഉള്ളതുംകൂടെ എടുത്തുകളയും” എന്നും അവൻ അവരോട് പറഞ്ഞു.

വിത്ത് വളരുന്ന ഉപമ.

26പിന്നെ അവൻ പറഞ്ഞത്: ദൈവരാജ്യം ഒരു മനുഷ്യൻ മണ്ണിൽ വിത്ത് എറിഞ്ഞശേഷം 27രാവും പകലും ഉറങ്ങിയും എഴുന്നേറ്റും ഇരിക്കെ, എങ്ങനെയെന്ന് അവൻ അറിയുന്നില്ലെങ്കിലും വിത്ത് മുളച്ചു വളരുന്നതുപോലെ ആകുന്നു. 28ഭൂമി സ്വയമായി മുമ്പെ ഞാറും പിന്നെ കതിരും പിന്നെ കതിരിൽ നിറഞ്ഞ മണിയും ഇങ്ങനെ വിളയുന്നു. 29ധാന്യം വിളയുമ്പോൾ കൊയ്ത്തുകാലമായതുകൊണ്ട് അവൻ ഉടനെ അരിവാൾ വെയ്ക്കുന്നു.

കടുകുമണിയുടെ ഉപമ.

30പിന്നെ അവൻ പറഞ്ഞത്: “ദൈവരാജ്യത്തെ എന്തിനോട് ഉപമിക്കും? ഏത് ഉപമയാൽ അതിനെ വിശദീകരിക്കും? 31അത് ഒരു കടുകുമണിയോട് സദൃശം; അതിനെ വിതയ്ക്കുമ്പോൾ മണ്ണിലെ എല്ലാവിത്തിലും ചെറിയത്. 32എങ്കിലും വിതച്ചശേഷം വളർന്ന്, സകല സസ്യങ്ങളിലും വലുതായിത്തീർന്നു, ആകാശത്തിലെ പക്ഷികൾ അതിന്റെ തണലിൽ കൂടുകൂട്ടുവാൻ തക്കവണ്ണം വലുതായ കൊമ്പുകളെ പുറപ്പെടുവിക്കുന്നു.”

33അവൻ ഇങ്ങനെ പല ഉപമകളാൽ അവർക്ക് ഗ്രഹിപ്പാൻ കഴിയുംപോലെ അവരോട് വചനം പറഞ്ഞുപോന്നു. 34ഉപമ കൂടാതെ അവരോട് ഒന്നും പറഞ്ഞതുമില്ല; തനിച്ചിരിക്കുമ്പോൾ അവൻ തന്റെ ശിഷ്യന്മാരോട് സകലവും വ്യാഖ്യാനിക്കും.

യേശു കാറ്റിനേയും കടലിനേയും ശാന്തമാക്കുന്നു.

35അന്ന് സന്ധ്യയായപ്പോൾ: നാം അക്കരയ്ക്ക് പോക എന്നു അവൻ അവരോട് പറഞ്ഞു. 36അവർ പുരുഷാരത്തെ വിട്ടു, യേശു പടകിൽ തന്നേയായിരുന്നു, ശിഷ്യന്മാർ അവനെ കൂടെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു; 37അപ്പോൾ വലിയ ചുഴലിക്കാറ്റ് ഉണ്ടായി: പടകിൽ തിര തള്ളിക്കയറുകകൊണ്ട് അത് മുങ്ങാറായി.

38അവൻ അമരത്ത് തലയണ വെച്ച് ഉറങ്ങുകയായിരുന്നു; അവർ അവനെ ഉണർത്തി: “ഗുരോ, ഞങ്ങൾ നശിച്ചുപോകുന്നതിൽ നിനക്ക് വിചാരം ഇല്ലയോ?” എന്നു പറഞ്ഞു. 39അവൻ എഴുന്നേറ്റ് കാറ്റിനെ ശാസിച്ചു, കടലിനോട്: “ശാന്തമാക, അനങ്ങാതിരിക്ക” എന്നു പറഞ്ഞു; കാറ്റ് നിന്നു, വലിയ ശാന്തത ഉണ്ടായി.

40പിന്നെ അവൻ അവരോട്: “നിങ്ങൾ ഇങ്ങനെ ഭയപ്പെടുന്നതെന്ത്? നിങ്ങൾക്ക് ഇപ്പോഴും വിശ്വാസമില്ലയോ?” എന്നു പറഞ്ഞു. അവർ വളരെ ഭയപ്പെട്ടു: “കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവൻ ആർ?” എന്നു തമ്മിൽ പറഞ്ഞു.

41

Copyright information for MalULB